Monday, December 24, 2012

മൗനം തേങ്ങുമ്പോള്‍




മൗനം  പൂക്കുന്നു സരയുതന്‍ തീരങ്ങളില്‍
വിതുമ്പുന്നു മൗനം  സരയുതന്‍ ഓളങ്ങളില്‍
മൗനം പിടയുന്നു സരയുതന്‍ ഗര്‍ഭ ഗര്‍ത്തങ്ങളില്‍ 
ഉഴലുന്നു മൗനം സരയുതന്‍ ജഡാനിബിഡ ചുഴികളില്‍

ചുരുളഴിയാത്ത പൊരുളിന്‍ ഇഴ പിരിയുന്നതും കാത്ത്
കാലങ്ങളായ്  മൂക ധ്യാനമായ്  ഈ  സാകേതപുരിയില്‍ 
തപം ചെയ്തിരിപ്പു  ഞാന്‍ ഏകയായ്‌ 
എന്റെ വിശുദ്ധിയില്‍ മലയജം അണിയുവാന്‍

ന്നെ പുല്‍കി പുണര്‍ന്നലിഞ്ഞതെന്തെന്‍ രഘുരാമന്‍
രാജ്യം മറന്നു മറഞ്ഞതെങ്ങെന്‍ ദേവാംശ സംഭവന്‍
നിന്നില്‍ ലയിക്കേണ്ടവളില്‍ നീ മൂക ജഡരമായി
സ്വയം ത്വജിച്ചതെന്തിനോ ?

നിന്‍ വിരല്‍ സ്പര്‍ശന രസമാത്രയില്‍
ശില വിട്ടകന്നൊരു ഗൗതമപത്നി പോല്‍
നിന്‍ മോക്ഷസ്പര്‍ശത്തിനായ്  
തപം ചെയ്‌തിരുന്ന ,ഞാനറിയാതെ എന്‍
താരുണ്യ സ്നിഗ്ദ്ധമാം ഓളങ്ങളില്‍
നിന്റെ വ്യഥകള്‍ ഒളിപ്പിച്ചു ദേഹിയായ് മാറുമ്പോള്‍
നീ അറിയാതെ ഞാന്‍ പാപിയായ് തീര്‍ന്നുവോ
നിന്‍ പ്രാണന്‍ എടുത്ത ഹീനയായ് മാറിയോ ?

നിനക്ക് മുക്തി തന്‍ പുണ്യം തളിച്ച ഞാന്‍ എങ്ങിനെ പാപിയാകും
നിന്‍ പ്രാണന്റെ ഗന്ധം പേറും   ഞാന്‍ എങ്ങിനെ അധമയാകും
കാലങ്ങളായ്  നിന്‍ പ്രജകള്‍ തന്‍ പഴിയേറ്റു തപിക്കുമെന്‍
മൗന പുഷ്പ്പങ്ങള്‍ നീ കാണാതെ പോകയോ

നി എന്റെ മോക്ഷത്തിനൊരു പുതു നീരുറവുമായ് 
അണയുന്നതാരെന്നു അറിയാതൊഴുകുന്നു ഞാനിന്നും 
ഉത്തരം കിട്ടാത്ത ചോദ്യ ശരങ്ങളെ തീവ്ര മൗനമാം
ഗാണ്ഡീവച്ചുഴികളില്‍ ഒളിപ്പിച്ച്